Sunday, January 17, 2010

സിയാബ് -കോമാളി വേഷം കെട്ടിയ മനോരമ.

സിയാബ് എന്ന തട്ടിപ്പു വീരനെപ്പറ്റി വിവരങ്ങള്‍ പുറത്തു കൊണ്ടു വന്ന നമ്മുടെ ബൂലോകം ആ വിഷയം അടച്ചു പൂട്ടി. എന്നാല്‍ വിനക്കങ്ങനെ പോകാന്‍ പറ്റില്ലല്ലോ.

2007 ജൂലൈ മാസം ആദ്യ ലക്കം പഴയ വനിതയുടെ ഫീച്ചര്‍ ഒന്നൂടെ കാണുക.

സിയാബിന്റെ ജീവിതം സമഗ്രമായി പരാമര്‍ശിക്കുന്ന പ്രസ്തുത ലക്കത്തില്‍ സിവില്‍ സര്‍വ്വീസ് ഇന്റര്‍വ്യൂ വരെ എത്തിയ കഥയും വിശദമായി പൊടിപ്പും തൊങ്ങലും വച്ച് വിശദീകരിക്കുന്നുണ്ട്. ഹൈലൈറ്റ് ചെയ്ത് എഴുതിയ ഈ വരികള്‍ കാണുക,

“ഐ.എ.എസ് ഇന്റര്‍വ്യൂവില്‍ ഗായത്രി മന്ത്രം ചൊല്ലി സിയാബ് ബോര്‍ഡ് അംഗളെ വിസ്മയപ്പെടുത്തി.”

ഇതു കണ്ട് നമ്മളിപ്പോള്‍ അതിലേറെ വിസ്മയ ഭരിതരാവാന്‍ പോവുകയാണ്. 2007 ലെ വനിതയായതിനാലും ഇന്റര്‍വ്യൂവിനു തയ്യാറെടുക്കുന്നു എന്ന് പറഞ്ഞ് മുന്നെ കൊടുത്ത മനോരമ ന്യൂസ് ഫീച്ചര്‍ കണക്കിലെടുത്തും 2006 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയാണ് പരാമര്‍ശ വിഷയമെന്ന് നമുക്ക് ഊഹിക്കാം. വര്‍ഷമോ റോള്‍ നമ്പരോ പറയാതെ മനോരമ തടികാത്തതാണോ, അതോ ലേഖകന്റെ സങ്കല്‍പ്പത്തില്‍ ഇവ രണ്ടും വരാഞ്ഞതാണോ എന്തോ, അത് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. മറ്റ് പല സ്ഥലങ്ങളിലെയും പരാമര്‍ശങ്ങളും പത്ര വാര്‍ത്തകളും പരിഗണിച്ചാലും 2006 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയാണ് പരാമര്‍ശ വിഷയം എന്ന് ഉറപ്പിക്കാം.

2006 സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതി മെയിന്‍സ് പാസ്സായി ഇന്റര്‍വ്യൂവിനു യോഗ്യത നേടിയ 1408 പേരുടെ ലിസ്റ്റ് താഴെ കാണാം. അതില്‍ പക്ഷെ സിയാബിന്റെ പേരില്ലെന്നു മാത്രം !!!!

Civil Service 2006 - Mains Exam Result






ഈ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് നിയമനം ലഭിച്ചവരുടെ ലിസ്റ്റ് ഇവിടെ വായിക്കാം.

ഇന്റര്‍വ്യൂവിനു ഗായത്രി മന്ത്രം ചൊല്ലുന്നതു വരെ സ്വപ്നം കണ്ട ലേഖകന്‍ പക്ഷെ മെയിന്‍ പരീക്ഷ പാസ്സായാലെ ഇന്റവ്യൂവില്‍ പങ്കെടുക്കാനാവൂ എന്ന കാര്യം അറിഞ്ഞില്ലെന്ന് മാത്രം.

നീട്ടുന്നില്ല, സിയാബ് 2006 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ മെയിന്‍ പാസ്സാവുകയോ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതെല്ലാം അദ്ദേഹത്തിന്റെ മനസ്സിന്റെ തോന്നലുകള്‍ മാത്രമായിരുന്നു.

അതു ക്ഷമിക്കാം, പക്ഷെ ഉത്തരവാദിത്വപ്പെട്ട പത്ര സ്ഥാപനമായ മനോരമയും അവരുടെ ന്യൂസ് ചാനലും ഫീച്ചറെഴുതി ആളുകളുടെ കണ്ണു നനയിച്ച വനിതയും ക്ഷമ അര്‍ഹിക്കുന്നുണ്ടോ?

മനോരമ വാരികയില്‍ കൊലപാതക ഫീച്ചറുകള്‍ എഴുതുന്നത് ഇപ്രകാരം സാങ്കല്പിക കഥകള്‍ വച്ചാണെന്ന് പരദൂഷണം കേട്ടിരുന്നു. എന്നാല്‍ വനിതയും വ്യത്യസ്ഥമല്ല എന്ന് ഈ ഫീച്ചര്‍ തെളിയിക്കുന്നു. ഇനിവരുന്ന ഫീച്ചറുകള്‍ വായിച്ച് കണ്ണീരൊപ്പുന്നതിനോടൊപ്പം സംഗതി ശരിയാണോ എന്നൂടെ ഉറപ്പിക്കേണ്ട ഗതികേടിലേക്ക് വായനക്കാര്‍ എത്തിയിരിക്കുന്നു.

പാവം സി.എന്‍.എന്‍ !! മനോരമയുടെ വാലുപിടിച്ച് റിപ്പോട്ട് തയ്യറാക്കി അവരും വില കളഞ്ഞു.